Read more: http://www.bloggerbelog.com/2012/02/disable-copy-paste-option-on-blogger.html#ixzz1ytVFN8f6 The PsyKiK Writer: ക്ലയന്റ്റ് കലിപ്പിലാണ്...!

Friday, July 6, 2012

ക്ലയന്റ്റ് കലിപ്പിലാണ്...!




കാലത്തെ ഓഫീസിലെത്തി ഈശ്വരന്മാരെ മനസ്സില്‍ ധ്യാനിച്ചു ഫേസ്ബുക്ക് തുറന്നു. ഞങ്ങള്‍ ഐ റ്റി ക്കാര് അങ്ങനാ. ആദ്യമേ ഫേസ്ബുക്ക് ചെക്ക് ചെയ്തിട്ടേ കമ്പനി മെയില്‍ പോലും നോക്കൂ. ഉറങ്ങി എണീക്കുന്നതിനിടയില്‍ ഈ ലോകത്ത് എന്തൊക്കെ മാറ്റങ്ങള്‍ സംഭവിച്ചു എന്ന് പരിശോധിക്കുന്നതിനിടയില്‍ ആണ് ഒരു ചാറ്റ് വിന്‍ഡോ പൊങ്ങി വന്നത്. പണ്ട് കൂടെ ജോലി ചെയ്ത ഊള ഗൌതം ആണ്. ആള് പണ്ടേ ഒരു മണ്ടനാ... മറ്റുള്ളവരെ കളിയാക്കുന്നതില്‍ എനിക്കൊരു പ്രത്യേക കഴിവുള്ളത് കൊണ്ട് ഇവനായിരുന്നു എന്റെ സ്ഥിരം വേട്ട മൃഗം. ഇവന്റെ മണ്ടത്തരങ്ങള്‍ പൊടിപ്പും തൊങ്ങലും മസാലയും ചേര്‍ത്ത് ഇവന്റെ മുന്നില്‍ വെച്ച് തന്നെ ഒരുപാട് കളിയാക്കിയിട്ടുള്ളതാ. അതൊക്കെ ഓര്‍ത്ത്തിരുന്നപ്പോ അവന്റെ വിന്‍ഡോ പിന്നേം കത്തി

"അളിയാ, എന്തൊക്കെ ഉണ്ട് വിശേഷം"
"ഓ... വിശേഷം ഒന്നും ആയില്ലെടെ. ചുമ്മാ ഇരുന്നു നേരം കളയുന്നു", ഒരു ഒഴുക്കന്‍ മട്ടില്‍ ഞാന്‍ പറഞ്ഞു.
"ഒക്കെ ഡോക്കി" , എന്ന് അവന്റെ മറുപടി.

ഒക്കെ ഡോക്കിയോ. അതെന്തോന്നു ഡോക്കി? ഡിക്കി, പൊക്കി, വിക്കി, എന്നൊക്കെ കേട്ടിട്ടുണ്ട്. ഇതെന്തോന്ന് സാധനം

"എന്തുവാ?"
"ഒന്നുമില്ലെടാ...ഇത് ഞങ്ങള്‍ ഇവിടെ സ്ഥിരം പറയുന്നതാ. ഒരു സ്ട്ടയിലിനു"
പിന്നെ
സ്റ്റയില്‍. പണ്ട് മൈസൂര്‍ ഇന്ഫോസിസിലെ നാല് നില കെട്ടിടം കണ്ടു വാ പൊളിച്ചു നിന്നവനാ സ്റ്റയില്‍..



"നീ ഇപ്പൊ എവിടാടെ?"
" അയാം ഇന്‍ വിസ്കോന്‍സിന്‍ ടൂട്"
"എന്തോന്ന്, വിസ്കി അടിച്ചു കോണായി കിടക്കുവാന്നോ?"
"അല്ലേടാ വിസ്കോന്‍സിന്‍. ഞാന്‍ ഇപ്പൊ അമെരിക്കയില"
"പിന്നെ അമേരിക്ക. നിന്നെ കഴിഞ്ഞ മാസം മൈസൂരിലെ ബസ് സ്ടാണ്ടിനു മുന്നിലുള്ള വൈന്‍ ഷോപ്പില്‍ കണ്ടവരുണ്ടാല്ലോടാ ഊള ഗൌതമാ"
" ഡാ, ഞാന്‍ വന്നിട്ട് ഒരാഴ്ചയായതെ ഒള്ളു. എല്ലാം വളരെ പെട്ടെന്നായിരുന്നു. സംശയമുണ്ടേല്‍ നീ എന്റെ ഫേസ്ബുക്ക് നോക്ക്"

ഉടനെ കമന്റുകളും സ്ടാടസ് അപ്ടെട്ടുകളും ചാടി കടന്നു അവന്റെ പ്രൊഫൈല്‍ തപ്പി എടുത്തു നോക്കി. സംഗതി ശെരിയാ. ലവന്‍ ലോണ്ടെ ഏതോ മദാമ്മേടെ തോളത്തു കയ്യും ഇട്ടു ചിരിച്ചോണ്ട് നിക്കുന്നു. ഈശ്വരാ.... ഇത് ഞാന്‍ എങ്ങനെ സഹിക്കും. പണ്ട് ധോണി മുടി നീട്ടി വളര്‍ത്തിയത് കണ്ടു മുടി സ്ട്രയ്ട്ടന്‍ ചെയ്തു വന്ന ഇവനെ പെന്പിള്ളെരുടെ മുന്നില്‍ വെച്ച് "എന്തോന്നെടെ തലയില്‍ വൌവ്വാല് ചത്തു കേടക്കുന്നോ?" എന്നൊക്കെ കളിയാക്കി നാറ്റിച്ചു വിട്ടതാ. അവന്‍ ദെ ഇപ്പൊ അമേരിക്കേല്. ഞാന്‍ ബാന്ഗ്ലൂരില്‍ ഇരുന്നു "ഇച്ച, ഇജ്ജ , ഇന്ജ്ഞ," വരയ്ക്കുന്നു. സഹിക്കുമോ? ഉടനെ മെഷ്യീന്‍ ലോക്ക് ചെയ്തു മാനേജരുടെ അടുത്തോട്ടു ഓടി.

"സാര്‍....എനിക്ക് പോണം"
"ലീവ് തരാന്‍ പറ്റില്ല" , ലാപ്ടോപ്പില്‍ നിന്ന് മുഖം ഉയര്‍ത്താതെ, ആരാ വന്നു നില്‍ക്കുന്നത് എന്ന് പോലും നോക്കാതെ മാനേജര്‍ മൊഴിഞ്ഞു.
"നാട്ടിലോട്ടല്ല.... അമേരിക്കക്ക് പോണമെന്നാ പറഞ്ഞത്"
"ങേ!!!",
മാനേജര്‍ ഒന്ന് ഞെട്ടി. അങ്ങേര് ഞെട്ടുന്നത് കണ്ടു ഞാനും ഒന്ന് ഞെട്ടി. ഞങ്ങള്‍ രണ്ടും ഞെട്ടുന്നത് കണ്ടു അപ്പുറത്തിരുന്ന ടീം ലീഡും ഒന്ന് ഞെട്ടി. അയാള്‍ അല്ലേലും അങ്ങനാ. മാനേജര്‍ എന്ത് ചെയ്താലും ചുമ്മാ കൂടെ ചെയ്യും.

"എങ്ങോട്ട് പോണമെന്നാ പറഞ്ഞത്?":
ദൈവമേ... ഒള്ള പണി പോകുമോ? കാലത്തെ ഊള ഗൌതമന്‍ ഫേസ്ബുക്ക് വഴി പണി തന്നോ. ഗുരുവായൂരപ്പനെ മനസ്സില്‍ മിസ്‌ കോള്‍ അടിച്ചു പയ്യെ വിക്കി വിക്കി പറഞ്ഞു

"ആ..മെ... റിക്കാ....."
"ഉവ്വ. അമേരിക്ക. ഇത്രേം പ്രായമായിട്ടും ഞാന്‍ ഇന്നേ വരെ കണ്ടിട്ടില്ല അമേരിക്ക. അപ്പോഴാ താന്‍. ചെന്നിരുന്നു പണി വല്ലോം ഉണ്ടേല്‍ ചെയ്യാന്‍ നോക്ക്"

എടൊ മുതുക്കാ, താന്‍ പെണ്ണും കെട്ടി പിള്ളേരുമായി. ഇനി അമേരിക്ക കണ്ടാല്‍ എന്ത് കണ്ടില്ലേല്‍ എന്ത്. അത് പോലാണോ ഞാന്‍. ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ ഒള്ള ഒരു മനുഷ്യനാ. എന്റെ ഉള്ളില്‍ രോഷം ഒരു അഗ്നി പര്‍വതം പോലെ പുകഞ്ഞു. ഏതു നിമിഷവും അത് പൊട്ടാം. ആ അഗ്നി പര്‍വതത്തില്‍ നിന്ന് തീ എടുത്തു മാനേജര്‍ ചെറു ബീഡി കത്തിച്ചു എന്റെ മുഖത്തേക്ക് പുക വിട്ടു കളിച്ചു.

ഇത് ഇങ്ങനെ വിട്ടാല്‍ പറ്റില്ല. കമ്പനിയില്‍ ആദ്യമായി ജോലിക്ക് കയറിയതിന്റെ പിറ്റേന്ന് തൊട്ടു ഓണ്‍ സൈറ്റ് സ്വപ്നം കണ്ടു തുടങ്ങിയത്. വര്ഷം ആറേഴ് ആയി. ഇത് വരെ നോ സൈറ്റ് ഓഫ് ഓണ്‍ സൈറ്റ്. മഴ കാത്തിരിക്കുന്ന കുട കമ്പനിക്കാരെ പോലെ ഞാന്‍ കാത്തിരിക്കുമായിരുന്നു, പക്ഷെ ദെ ഇപ്പൊ പത്ത് പൈസേടെ ഗുണമില്ലാത്ത ഊള ഗൌതമന്‍ വരെ അമേരിക്കയില്‍.

"എനിക്ക് അമേരിക്കേല്‍ പോണം, അല്ലേല്‍ ഞാന്‍ വേറെ വല്ല കംബനീലോട്ടും പോകും!!!" എന്നൊരു അവസാന താക്കീത് കൊടുത്തു കതകും വലിച്ചടച്ചു സ്ലോ മോഷനില്‍ സുരേഷ് ഗോപിയെ പോലെ നടന്നു വന്ന എന്നെ, എന്റെ അപ്പുറത്തെ ഡെസ്കില്‍ ഇരിക്കുന്ന സതീശന്‍ വന്നു കെട്ടിപ്പിടിച്ചു.

" ഭയങ്കരാ.... നീ അങ്ങേരോട് കലിപ്പിച്ചല്ലേ? നിനക്ക് എവിടുന്നു കിട്ടി ഇത്രേം ധൈര്യം?"
"ഓ അതൊക്കെ ജന്മനാ കിട്ടുന്നതാടാ" , അല്പം ജാഡ ഇട്ടു തന്നെ ഞാന്‍ പറഞ്ഞു
" എന്തായാലും എനിക്ക് സന്തോഷമായി അളിയാ. ഇന്ന് വൈകുന്നേരത്തിനകം നിന്റെ പണി പോകും. താഴെ പുതിയതായി വന്ന റിസപ്ഷനിസ്റ്റിനെ നീ ട്യൂണ്‍ ചെയ്യുന്നത് കണ്ടു പേടിചിരിക്കുവാരുന്നു ഞാന്‍. ഇപ്പൊ സമാധാനമായി"
മഹാപാപി!!! പുര കത്ത്തുമ്പോഴാണോടാ പുല്ലാന്കുഴലിനു ഓട്ട ഇടുന്നത്.

ഇനി ഉള്ള ഒന്‍പതു മണിക്കൂര്‍ വളരെ നിര്‍ണ്ണായകമാണ്. മാനേജരുടെ ഒരു "നോ" യില്‍ ഇവിടെ ഒന്നും സംഭവിക്കില്ല. മറ്റേതൊരു ദിവസവും പോലെ ഈ ദിവസവും അങ്ങ് കടന്നു പോകും. പക്ഷെ അങ്ങേരുടെ ഒരു "യെസ്!!!", ആ ഒരൊറ്റ യെസ് മതി ഓണ്‍ സൈറ്റ് ചോദിച്ചു കേറി ചെല്ലുന്നവന്മാരെ വൈകുന്നേരത്തിനു മുന്പ് ടെര്‍മിനേഷന്‍ കൊടുത്തു പറഞ്ഞു വിടാന്‍ അനേകം എച് ആര് മാനേജര്‍മാര്‍ക്ക് പ്രചോദനം നല്‍കാന്‍. ഒടുവില്‍ വൈകുന്നേരമായപ്പോ പുള്ളിയുടെ ഐഡിയില്‍ നിന്നൊരു മെയില്‍ വന്നു. വിറയാര്‍ന്ന വിരലുകള്‍ മൌസില്‍ അമര്‍ന്നു. മെയില്‍ തുറന്നു വായിച്ച ഞാന്‍ ഞെട്ടി പോയി. അങ്ങേര് എനിക്ക് വിസ ഇനിശ്യെട്ടു ചെയ്തെക്കുന്നു. ഫഗവാനേ!!! ഇയാള്‍ക്കിതെന്തു പറ്റി. ഹോ എന്തൊരു നല്ല മനുഷ്യന്‍. ഈശ്വരാ ഭഗവാനെ, ഞാന്‍ അമേരിക്കേല്‍ എത്തുന്ന വരെ പുള്ളിക്ക് ഒന്നും പറ്റല്ലേ.

പിനെല്ലാം ശട പടെ ശട പടെന്നായിരുന്നു. പേപ്പര്‍ വര്‍ക്കുകള്‍ ഒക്കെ തീര്‍ത്തു തീര്‍ത്തു വന്നപ്പോഴാ അറിയുന്നത് അമേരിക്കന്‍ വിസ കിട്ടണേല്‍ ചെന്നൈയിലെ യൂ എസ് എംബസ്സിയില്‍ ചെന്ന് സായിപ്പിന്റെ ഇന്റര്‍വ്യൂ ക്ലിയര്‍ ചെയ്യണമെന്നു. ഈശ്വരാ.... പിന്നേം പരീക്ഷണം. പണ്ടേ ഇന്റര്‍വ്യൂ, പരീക്ഷ, ക്വിസ്, എന്നൊക്കെ കേള്‍ക്കുന്നതെ എനിക്ക് അലര്‍ജിയ. പിന്നെ വല്ല ഇന്ത്യാക്കാരും ആണ് ഇന്റര്‍വ്യൂ എടുക്കുന്നതെങ്കില്‍ കരഞ്ഞു കാലു പിടിച്ചോ നൂറിന്റെ നോട്ടു പൊക്കി കാണിച്ചോ വിസ ഒപ്പിക്കാം. ഇത് സായിപ്പാ. ഒന്ന് പറഞ്ഞു രണ്ടാമത്തേതിനു പാരമ്പര്യത്തില്‍ കൈ വെക്കുന്നവനാ. സമയം കളയാതെ അപ്പൊ തന്നെ അമേരിക്കേല്‍ ജോലി ചെയ്യുന്ന കൂട്ടുകാരന് മിസ്‌ കോള്‍ അടിച്ചു.

"ഡാ ഈ സ്റ്റാമ്പിങ്ങിനു പോകുമ്പോ അവര്‍ എന്ത് ചോദിക്കും?"
"ചോദ്യങ്ങള്‍. അല്ലാതെന്തു"
"ഹാ കള.... നിന്റെ വളിച്ച വിറ്റു കേട്ടു ചിരിക്കാന്‍ ഞാന്‍ പിന്നീടൊരിക്കല്‍ മിസ്‌ അടിക്കാം. ഇത് സീര്യസാ"
"ഡേയ് അതൊന്നും പറയാന്‍ പറ്റൂല്ല. എല്ലാം സായിപ്പിന്റെ മൂട് പോലിരിക്കും. അങ്ങേര്‍ ഹാപ്പി മൂഡില്‍ ആണേല്‍ വിസ കിട്ടും, അതല്ല അങ്ങേരുടെ ഭാര്യ ആരുടേലും കൂടെ ഒളിച്ചോടി പോയിട്ടുണ്ടെങ്കിലും പണി കിട്ടുന്നത് നിനക്കാ"
"സെന്ടീസ്വരാ... അപ്പൊ ആ കാര്യത്തില്‍ ഒരു തീരുമാനായി"
" നീ പേടിക്കാതെ. ചെന്ന ഉടനെ നല്ല സ്റ്റയിലില്‍ നിന്റെ പേരും കമ്പനീടെ പേരും ഒക്കെ പറഞ്ഞാ അങ്ങേര് വീഴും. ഫസ്റ്റ് ഇമ്പ്രഷനില്‍ ഇഷ്ടപെട്ടാല്‍ വിസ ഉറപ്പ്"
"ഇഷ്ടപെട്ടില്ലെങ്കിലോ?"
" നിനക്ക് എട്ടിന്റെ പണി ഉറപ്പ്!!!"

എന്തായാലും വരുന്നിടത്ത് വെച്ച് കാണാം. ഒരു നടയ്ക്കു കാര്യങ്ങള്‍ നടന്നില്ലേല്‍ സായിപ്പ് പിന്നെ സ്വന്തം മണ്ണില്‍ കിടന്നു ചാവില്ല. കൊട്ടെഷന്കാര്‍ക്ക് നാടന്‍ ആണോ ഫോറിന്‍ ആണോ എന്നൊന്നും നോട്ടമില്ല.. ഒടുവില്‍ ആ ഭീകര ദിനം വന്നെത്തി. കാലത്തെ തന്നെ ആളുകള്‍ എംബസ്സിക്ക് അകത്തു കയറാന്‍ ക്യൂ നില്‍പ്പുണ്ട്. പത്തൊമ്പത് തികയാത്ത പിള്ളേര്‍ തൊട്ടു പതിനാര്‍ അടിയന്തിരം ആഖോഷിക്കാന്‍ പ്രായം ആയ "ചെറുപ്പക്കാര്‍" വരെ. ഞാന്‍ കാലത്തെ കുളിച്ചു കുറി തൊട്ടു ഒരു നീല ജീന്‍സും "ഐ ലവ് അമേരിക്ക" എന്നെഴുതിയ ചുവപ്പ് ടീ ഷര്‍ട്ടും ഇട്ടു കയ്യില്‍ ഫയലുമായി നിന്നു. എന്തോ ആ ടീ ഷര്‍ട്ട്‌ ഇട്ടു കഴിഞ്ഞപ്പോ എനിക്ക് തന്നെ തോന്നി, വിസ കിട്ടുമെന്ന്. അമേരിക്കകാരനും രാജ്യ സ്നേഹം കാണുമല്ലോ. എന്റെ കാഞ്ഞ ബുദ്ധിയെ ഞാന്‍ വീണ്ടും വീണ്ടും അഭിനന്ദിച്ചു. ചെന്ന ഉടനെ സായിപ്പിനെ മലര്‍ത്തിയടിക്കാന്‍ ഉള്ള ഇന്ഗ്ലീഷ് മിനിയാന്ന് തൊട്ടേ മനപ്പാടമാക്കി വെച്ചിട്ടുണ്ട്. ആകെ രണ്ടു വരിയെ ഒള്ളു. പക്ഷെ അതൊരു രണ്ടായിരം തവണ പറഞ്ഞു പഠിച്ചു. ഒടുവില്‍ ക്യൂ ചെറുതായി ചെറുതായി എന്റെ ഊഴമെത്തി. കൌണ്ടറില്‍ ഇരിക്കുന്ന സായിപ്പിനെ കണ്ടാല്‍ പണ്ട് ആന വാല്‍ മോതിരത്തില്‍ ശ്രീനിവാസനെ ഇടിച്ചു പറപ്പിച്ച സായിപ്പുണ്ടല്ലോ, ബെഞ്ചമിന്‍ ബ്രൂണോ. അങ്ങേരെ പോലുണ്ട്. അത് കണ്ടപ്പോ ഒരു ചെറിയ പേടി. അല്ല പേടി അല്ല, ഒരു തരം ഭയം കലര്‍ന്ന ധൈര്യക്കുറവ്. അമേരിക്ക വേണ്ട എനിക്കെന്റെ ആലുംകടവ് മതിയേ എന്ന് പറഞ്ഞു തിരിഞ്ഞു ഒടാമെന്നു വെച്ചാല്‍ ആളുകള്‍ പുറകില്‍ തിക്കി തിരക്കി നിക്കുവാ.

ഒടുവില്‍ രണ്ടും കല്‍പ്പിച്ചു മുന്നോട്ടു നടന്നു. ഓരോ അടി വെക്കുമ്പോഴും, പണ്ട് നഴ്സറിയില്‍ എ ഫോര്‍ ആപ്പിള്‍ എന്ന് പഠിപ്പിച്ച ശാന്തമ്മ ടീച്ചര്‍ തൊട്ടു "ഐ പിറ്റി യുവര്‍ നോസിയെറ്റിംഗ് മഗ്ലോമാനിയ" എന്ന് പഠിപ്പിച്ച രണ്‍ജി പണിക്കരുടെ മുഖം വരെ മനസ്സില്‍ സ്ലൈഡ് ഷോ ആയി ഓടിക്കൊണ്ടിരുന്നു. ചെന്ന ഉടനെ സായിപ്പിനെ വിഷ് ചെയ്യാന്‍ മറക്കരുതെന്ന് കൂട്ടുകാരന്‍ പറഞ്ഞത് ഓര്‍മ്മിച്ചു കൌണ്ടറിലെത്തി. സായിപ്പ് തല ഉയര്‍ത്തി എന്നെ ഒന്ന് നോക്കി വിഷ് ചെയ്തു.

"ഹലോ, ഗുഡ് മോര്‍ണിംഗ്"
"ശരത് മേനോന്‍ ഫ്രം ഐ ബി എം" (ഈശ്വരാ... ടൈമിംഗ് മിസ്‌ ആയി. പണി പാളി)
"ക്യാന്‍ ഐ ഹാവ് യുവര്‍ പേപ്പേര്‍സ്?"
"ഒക്കെ ഗുഡ് മോര്‍ണിംഗ്!!!" (ദൈവമേ, ഇതെന്തോന്ന്. ഗുളികന്‍ നാക്കിന്റെ തുമ്പത്ത് കുടില്‍ കെട്ടി താമസിക്കുവാണോ?"
"ക്യാന്‍ ഐ ഹാവ് യുവര്‍ പെറ്റീഷന്‍ പ്ലീസ്?"
(സായിപ്പ് മാന്യനാ. അങ്ങേരുടെ സ്ഥാനത്ത് ഞാന്‍ ആരുന്നേല്‍ ഇപ്പൊ തന്നെ അയാളെ ഗെറ്റ് ഔട്ട് ഹൌസ് അടിച്ചേനെ)
"ഒക്കെ" ,

എന്ന് പറഞ്ഞു വിറയാര്‍ന്ന കൈകള്‍ കൊണ്ട് ഫയല്‍ എടുത്തു കൊടുത്തതും അതിനകത്ത് നിന്നും ട്രെയിനില്‍ വെച്ച് മേടിച്ച "സിനിമാ മംഗളം" താഴെ വീണതും ഒരുമിച്ചു!!! കാര്ന്നോന്മാര് ചെയ്ത പുണ്യം കൊണ്ട് സെന്റര്‍ പേജു കാണുന്ന വിധം അല്ല വീണത്‌. ഒരു ചീറ്റ പുലിയുടെ വേഗത്തില്‍ ഞാന്‍ അത് കുനിഞ്ഞെടുത്തു മടക്കി ചുരുട്ടി എങ്ങനെയോ പോക്കറ്റില്‍ കയറ്റി. ഒരു പുക്ഞ്ഞ ഭാവത്തില്‍ എന്നെ നോക്കിയ സായിപ്പിന് ഒരു വളിച്ച സിനിമാസ്കോപ്പ് പുഞ്ചിരി ഞാനും കൊടുത്തു. അപ്പോഴേക്കും പേപ്പേര്‍സ് എല്ലാം നോക്കീട്ടു പുള്ളിക്കാരന്‍ ഫയല്‍ തിരിച്ചു തന്നു. ഞാന്‍ അടുത്ത വണ്ടിക്ക് തന്നെ ബംഗ്ലൂരിലെക്കും പോയി. അമേരിക്ക എന്നും ഗ്ലോബില്‍ കാണാനേ നമുക്ക് യോഗമോള്ളൂ എന്ന് സ്വയം ആശ്വസിപ്പിച്ചു ഓഫീസില്‍ എത്തി.

രണ്ടു ദിവസം കഴിഞ്ഞു ചെന്നൈ എംബസിയില്‍ കൊടുത്തിരുന്ന പാസ്പോര്ട് കൊറിയര്‍ ആയി കിട്ടി. ഓ, ഇനി കര്‍ണാടക-കേരളാ ബോര്ദര്‍ കടക്കാന്‍ എന്തിനാ പാസ്പോര്‍ട്ട് എന്നോര്‍ത്ത് ചുമ്മാ മറിച്ചു നോക്കിയപ്പോഴാ കണ്ടത് , ദാ കിടക്കുന്നു അമേരിക്കന്‍ വിസ!!! എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഇതെന്റെ പാസ്പോര്‍ട്ട് തന്നെയല്ലേ. ഹോ... ആ സായിപ്പിനെ അന്നേരം എന്റെ കയ്യില്‍ കിട്ടിയിരുന്നേല്‍ സ്നേഹം കൊണ്ട് ഒരു കടി വെച്ച് കൊടുത്തേനെ.

പാസ്പോര്‍ട്ടും കൊണ്ട് മാനേജരുടെ ക്യൂബിക്കളില്‍ ചെന്നപ്പോ അമേരിക്കയില്‍ ഉള്ള ക്ലയന്റുമായി പുള്ളി കൊണ്ഫരന്സിലാ. അവിടുന്ന് ഏതോ ഒരു ക്ലയന്റ് നല്ല പുളിച്ച തെറി പറയുന്നുണ്ട്. ഇന്ഗ്ലീഷില്‍ ആയതു കൊണ്ട് മാനേജരുടെ മുഖത്ത് വല്യ ഭാവ വ്യത്യാസം ഒന്നുമില്ല. എന്നെ കണ്ടതും

"യെസ്, ശരത് ഈസ് ഹിയര്‍. ഹീ വില്‍ ബീ കമിംഗ് ദെയര്‍ സൂണ്‍ ടു സോള്‍വ് ആള്‍ ദീസ് പ്രോബ്ലംസ്" എന്ന് പുള്ളി ഫോണില്‍ പറഞ്ഞതും ഒരുമിച്ചു.

കര്‍ത്താവേ.... അപ്പൊ എന്നെ കൊലയ്ക്ക് കൊടുക്കാന്‍ ഉള്ള ഉദ്ദെശമാണോ? നല്ല തല്ലു നാട്ടില്‍ കിട്ടുമല്ലോ. അപ്പൊ സ്നേഹം കൊണ്ടല്ലേ എന്നെ അമേരിക്കയ്ക്ക് വിടുന്നത്? ക്ലയന്റിനു തെറി പറയാനും കുനിച്ചു നിര്‍ത്തി കൂമ്പിനിടിക്കാനും കൈ എത്തും ദൂരത്ത്‌ ഒരു മണ്ടന്‍ വേണം. ആ രക്ത സാക്ഷി ആണല്ലേ ഞാന്‍. ഓര്‍ത്തപ്പോ കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ തോന്നി. എന്നെ തിരിച്ചു ഭൂമിയിലേക്ക്‌ കൊണ്ട് വന്നത് ക്ലയന്റിന്റെ ആക്രോശമാണ്‌,

"ശരത്, ബെറ്റര്‍ യൂ സോള്‍വ് ഓള്‍ തീസ് ഇഷ്യൂസ് ആസ് സൂണ്‍ ആസ് പോസിബിള്‍ ഓര്‍ ബീ റെഡി ടു ബീ എസ്കലെട്ടട്. സീ യൂ സൂണ്‍" എന്ന് പറഞ്ഞു അവര് ഫോണ്‍ കട്ട് ചെയ്തു.

ഓഹോ..... ക്ലയന്ടു കലിപ്പിലാണ്. അങ്ങനെ ഒന്നും പേടിക്കുന്നവന്‍ അല്ല സായിപ്പേ ഈ ശരത്. ഞാനേ, നല്ല ഒന്നാംതരം കോട്ടയംകാരന്‍ മലയാളിയാ. എങ്ങനെ വീണാലും നാല് കാലേല്‍ വീണു നിവര്‍ന്നു നിക്കുന്നവരാ മലയാളികള്‍. അപ്പോഴാ എന്റടുത്ത് സായിപ്പിന്റെ മൊട. പഴശ്ശിയുടെ യുദ്ധ തന്ത്രം കമ്പനി കാണാന്‍ കിടക്കുന്നതെ ഒള്ളു. ഇനി കണ്ടോ കളി!!!

-ജി. ശരത് മേനോന്‍
****************************************************
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.

ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR മെച്ചനികാല്‍. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

15 comments:

  1. Aliya onsite angane killi yalle Cool!!!!
    -Abhilash sankar

    ReplyDelete
    Replies
    1. Yep...onsite okke kitti. baakki pukilokke vazhiye parayaam.....

      Delete
  2. ആഹാ... ഇത് അടിപൊളി !!

    ReplyDelete
  3. പഴശ്ശീടെ യുദ്ധങ്ങള്‍ കമ്പനിസായ്പ്പ് കണ്ട് വണ്ടറടിക്കുവാണോ ഇപ്പോള്‍?

    ReplyDelete
    Replies
    1. Pinnallaathe, ente performance kandittu client saayipp tholath thattiyittu parayuva, pahayaa nee sulaimaan alla hanumaan aanennu :D

      Delete
  4. നന്നായിട്ടുണ്ട്..

    >>പുര കത്തുംപോഴാനോട പുല്ലാംകുഴലിനു ഒട്ടയിടുന്നത് << അത് കലക്കി ! ‍

    ReplyDelete
  5. അമേരിക്കന്‍ വിസയ്ക്ക് വേണ്ടി കളിച്ച പിന്നാമ്പുറ കഥകള്‍ കൂടി പബ്ലിഷ് ചെയ്യണം ... രസകരം ആയിട്ടുണ്ട്‌

    ReplyDelete
    Replies
    1. ഹ ഹ ഹ പിന്നാമ്പുറ കഥകള്‍ ഒച്ച ഉണ്ടാക്കാതെ പിന്നാമ്പുറത്ത് വന്നാല്‍ പറയാം

      Delete
  6. സൂപ്പർബ്.. ഞാനും ഒരു ഓൺസൈറ്റിനു ശ്രമിക്കുവാ.. നടക്കുവോ എന്തോ.. മാനേജരെ പേടിപ്പിക്കാന്ന് വെച്ചാ ഒന്ന് പറഞ്ഞ് രണ്ടാമത്തേതിനു പോക്കോളാൻ പറഞ്ഞ് കളയും..പാവമാ...

    ReplyDelete
    Replies
    1. അങ്ങനെ മാനേജര് പറഞ്ഞാല്‍ "അയ്യേ ഞാന്‍ ഒരു തമാശ പറഞ്ഞതല്ലേ... അപ്പോഴേക്കും കാര്യമാക്കിയോ. പോ അവിടുന്ന്" എന്ന് പറഞ്ഞു തല ഊരിക്കോണം

      Delete
  7. This comment has been removed by the author.

    ReplyDelete