Read more: http://www.bloggerbelog.com/2012/02/disable-copy-paste-option-on-blogger.html#ixzz1ytVFN8f6 The PsyKiK Writer: മലയാളത്തിലെ ക്ലാസിക്കുകൾ - 2 - കാപാലിക

Tuesday, November 3, 2015

മലയാളത്തിലെ ക്ലാസിക്കുകൾ - 2 - കാപാലിക

1973 ൽ ക്രോസ്ബെല്റ്റ് മണി നിർമ്മാണവും സംവിധാനവും ചെയ്തു ഷീല മുഖ്യ വേഷത്തിൽ അഭിനയിച്ച ക്ലാസിക് ചിത്രമാണ് "കാപാലിക". എൻ . എൻ . പിള്ളയുടെ ഇതേ പേരിലുള്ള  സൂപ്പര് ഹിറ്റ് നാടകത്തിന്റെ ദൃശ്യാവിഷ്കാരമായിരുന്നു കാപാലിക എന്ന സിനിമ. വളരെയധികം കാലിക പ്രസക്തിയുള്ളതും സമൂഹത്തിലെ പല മേഖലയിൽ പെട്ട മനുഷ്യരുടെ കഥകളും പച്ചയായി തന്നെ തുറന്നു കാണിച്ചിരിക്കുന്നു ഈ ചിത്രത്തിൽ. ഒരേ ദിവസം പല ആളുകള്ക്ക് സംഭിവിക്കുന്ന കഥകളാണ് ഇന്നത്തെ ന്യൂ ജനറേഷൻ സിനിമകളുടെ ആഖ്യാന രീതി എന്ന നിലയ്ക്ക് 1973 ൽ റിലീസ് ആയ മലയാളത്തിലെ ആദ്യ ന്യൂ ജനറേഷൻ ചിത്രമാണ് കാപാലിക എന്ന് നിസ്സംശയം പറയാം. കാരണം, ബോംബേ നഗരത്തിലെ അതി പ്രശസ്തയും സമ്പന്നയുമായ ഒരു വേശ്യയുടെ ബംഗ്ലാവിൽ ഒരു രാത്രി വന്നു പോകുന്ന പല തരത്തിൽ ഉള്ള ആളുകളുടെ കഥയാണ്‌  ഈ ചിത്രം



ബോംബെയിലെ ഹൈ  സൊസൈറ്റി അഭിസാരികയാണ് കാപാലിക. വളരെയധികം സ്വത്തുക്കൾ ഉള്ള ഇവർ  നടത്തുന്ന വേശ്യാലയത്തിൽ അനേകം മുറികളും, മറ്റു സ്ത്രീകളും, ബോഡി ഗാർഡ്സും , വയർലെസ്  സിസ്റ്റം അടങ്ങുന്ന സെക്യൂരിറ്റിയും എല്ലാമുണ്ട്. ഒരു വേശ്യ എന്നതിൽ  തെല്ലും മനസ്ഥാപമില്ലാത്ത്ത കാപാലിക ഇത് വളരെ ലാഭമുള്ള ബിസിനസ് ആണെന്ന് സമർഥിക്കുന്നു. ഇവരുടെ മാനേജരായി "അത്ത" എന്ന സ്ത്രീയും ഡ്രൈവർ ഗോപാലനും (ബഹദൂർ) ഉണ്ട്. ആ രാത്രിയിൽ ആദ്യമായി അവരുടെ അടുത്ത് എത്തുന്നത് ഒരു ബിസിനസ് സ്ഥാപനത്തിലെ മാനേജർ ആയ ഗോവിന്ദൻകുട്ടി ആണ്. വിദേശത്ത് നിന്ന് വന്ന തന്റെ കമ്പനിക്ക് വേണ്ടപ്പെട്ട ഒരു അതിഥിക്കായി സുന്ദരിയായ ഒരു സ്ത്രീയെ ഏർപ്പാടാക്കി കൊടുക്കണം എന്നതാണ് അയാളുടെ ആവശ്യം. അയാളുടെ അതിഥിയുടെ പ്രായവും താല്പര്യവും ഒക്കെ ചോദിച്ചതിനു ശേഷം ഭർത്താവറിയാതെ പണത്തിനായി കാപാലികയുടെ  കീഴിൽ വേശ്യാവൃത്തി ചെയ്യുന്ന  പ്രഭ എന്ന വീട്ടമ്മയെ അവർ ഏർപ്പെടുത്തി  കൊടുക്കുന്നു. അൽപ സമയത്തിനു ശേഷം പ്രഭയുടെ പ്രകടനത്തിൽ സന്തുഷ്ടനായ അതിഥി പ്രഭയെ ഗോവിന്ദന്കുട്ടിക്ക്  പരിചയപ്പെടുത്തി കൊടുക്കുമ്പോഴാണ് പ്രഭ, സ്വന്തം ഭാര്യ തന്നെ ആണെന്ന്  ഗോവിന്ദന്കുട്ടി തിരിച്ചറിയുന്നത്‌. പ്രഭയോടു ക്ഷുഭിതനാകുന്ന  ഗോവിന്ദന്കുട്ടിയോടു പ്രഭ ചെയ്ത വേശ്യാവൃത്തി പോലെ തന്നെയാണ് അയാള് ചെയ്ത കൂട്ടിക്കൊടുപ്പും എന്ന് കാപാലിക പറയുന്നു. ഈ ചിത്രത്തിലെ എടുത്തു പറയേണ്ട സവിശേഷത ഈ സിനിമയിലെ ഡയലോഗുകൾ ആണ്. കഥ , തിരക്കഥ, സംഭാഷണം എന്നിവ കൈകാര്യം ചെയ്ത എൻ .എൻ പിള്ള കുറിക്കു കൊള്ളുന്ന ചാട്ടുളികൾ പോലെ പല സാമൂഹ്യ സത്യങ്ങളും ലളിതമായി അവതരിപ്പിച്ചിരിക്കുന്നു



തുടർന്ന് ഇവിടെ എത്തുന്നത് പുതിയതായി അവിടുത്തെ പള്ളിയിൽ ചാർജെടുത്ത വികാരിയച്ചനാണ് (ജോസ് പ്രകാശ് ). കാപാലികയിൽ നിന്ന് പള്ളിയിലേക്ക് സംഭാവന പിരിക്കാനാണ് അച്ഛൻ എത്തിയത്. എന്നാൽ അവർ ഒരു വേശ്യ ആണെന്ന് തിരിച്ചറിഞ്ഞ അച്ചൻ  ആ സംഭാവന വാങ്ങാൻ മടിക്കുന്നു. അപ്പോഴാണ്‌ കാപാലിക താൻ എങ്ങനെ വേശ്യ ആയി എന്നത് അച്ഛനോട് പറയുന്നത്. തന്റെ യഥാര്ഥ പേര് റോസമ്മ എന്നാണെന്നും തന്റെ ഗ്രാമത്തിലെ അന്തോണി (പറവൂർ  ഭരതൻ ) എന്നയാൾ സ്നേഹം നടിച്ച്  മാനഭംഗപ്പെടുത്തി ഉപേക്ഷിച്ചതാണെന്നും അവർ പറയുന്നു.. വേശ്യയായിരുന്ന മഗ്ദലന മറിയത്തിന്റെ കഥ കാപാലിക അച്ഛനെ ഓർമപ്പെടുത്തുന്നു. അപ്പോൾ അവരുടെ ബംഗ്ലാവിലെ ഒരു പ്രത്യേക ലൈറ്റ് കത്തുകയും പുറത്ത് മറ്റൊരു കസ്റ്റമർ വന്നു നില്പ്പുണ്ട് എന്നും മനസ്സിലാക്കിയ അച്ചൻ  പരിഭ്രാന്തനാകുന്നു. കാപാലിക അച്ഛനെ അകത്തുള്ള മുരിയിലാക്കിയിട്ടു പുതിയ . കസ്റ്റമരിനെ ക്ഷണിക്കുന്നു. നായർ (ഉമ്മർ ) എന്ന അവരുടെ സ്ഥിരം കസ്റ്റമർ ആയിരുന്നു അത്. താൻ വിവാഹിതാൻ ആകുന്നു എന്നും ഇത് തങ്ങളുടെ അവസാന കൂടിക്കാഴ്ച ആണെന്നും നായർ  കാപാലികയെ  അറിയിക്കുന്നു. എങ്കിൽ മുന്പ് പലപ്പോഴുമായി കാപാലികയുമായി ഇടപാട് നടത്തിയതിന്റെ മുഴുവൻ ബില്ലും അടച്ചിട്ടു പോയാൽ  മതി എന്നും അവർ പറയുന്നു. കാപാലികയ്ക്ക്  സ്വന്തമായി ഒരു ലട്ജർ ബുക്കും തന്റെ അടുത്ത് വന്നിട്ടുള്ളവരുടെ പേര് വിവരങ്ങളും കണക്കുകളും അതിൽ സൂക്ഷിച്ചിട്ടുണ്ട്. നാളിതു 220 പ്രാവശ്യം നായർ  അവരുടെ അടുത്ത് ചെന്നിട്ടുണ്ടെന്നും  ബാക്കി ഉള്ള തുക 26000 കൂടി കൊടുക്കണമെന്നും പറയുമ്പോൾ നായർ അതിനു വഴങ്ങുന്നില്ല. അപ്പോൾ നായരും കാപാലികയും  തമ്മിൽ ഇടപാട് നടത്തുന്നതിന്റെ വീഡിയോ കാണിക്കുകയും ഒട്ടനവധി ഫോട്ടോസും തന്റെ കയ്യിലുണ്ട് എന്ന് പറഞ്ഞു അവർ ഭീഷണിപ്പെടുത്തുന്നു. അപ്പോഴാണ്‌ പണ്ട്  തന്നെ മാനഭംഗപ്പെടുത്തിയ അന്തോണി അവിടെ എത്തുന്നത്. അയാൾ  ഇപ്പൊ ഒരു സന്യാസിയാണ്. സന്യാസിയായ അന്തോണിയും ഡ്രൈവർ ഗോപാലനുമായുള്ള സംഭാഷണങ്ങൾ രസകരമാണ്. അന്തോണി കാപാലികയെ  തിരിച്ചറിയുംപോൾ കാപാലിക അയാളെ ചാട്ടവാർ  കൊണ്ടടിക്കുന്നു.



അന്ന് തന്നെ കാപാലിക ബോംബെയിലെ തന്റെ ബിസിനസ് ഒക്കെ അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നു. നാട്ടിൽ അവർ റോസമ്മയാണ്. അവർക്ക്  ബോംബെയിൽ എന്തോ വല്യ ഉദ്യോഗമാണെന്നാണ്  അവരുടെ കുടുംബത്തിന്റെ ധാരണ. റോസമ്മയുടെ അനിയത്തി ലില്ലി കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. സ്ത്രീധന തുകയായ 15000 രൂപയും കൊണ്ട് വരേണ്ടത് റോസമ്മ ആണ്. അപ്പോഴാണ്‌ ലില്ലി കുട്ടിയുടെ പ്രതിശ്രുത വരൻ മറ്റാരുമല്ല, നായർ  എന്നാ പേരിൽ ബോംബെയിൽ അറിയപ്പെടുന്ന അലക്സാണ് (ഉമ്മർ) എന്ന് കാഴ്ചക്കാരന് ബോധ്യമാവുക. ലില്ലി കുട്ടി റോസമ്മയുടെ  ചിത്രങ്ങൾ അലക്സിനെ കാണിക്കുമ്പോൾ ആളെ തിരിച്ചറിഞ്ഞ അലക്സ് പരിഭ്രാന്തനാകുന്നു. റോസമ്മ എത്തുന്നതിനു മുന്പ് അലക്സ് സ്ഥലം വിടാൻ ശ്രമിക്കുന്നു എങ്കിലും അപ്പോഴേക്കും റോസമ്മ അവിടെ എത്തുന്നു. റോസമ്മ ഒരു വേശ്യ ആണെന്ന് അലക്സ് തന്റെ പിതാവ് പോത്തച്ച്ചനോടും (അടൂർ  ഭാസി ), ലില്ലി കുട്ടിയോടും പറയുന്നു. കല്യാണത്തിനു താല്പര്യമില്ല എന്നറിയിക്കുമ്പോൾ അലക്സിന്റെ വീഡിയോയും ഫോട്ടോയും പോത്തച്ചനെ കാണിക്കും എന്ന് റോസമ്മ ഭീഷണിപ്പെടുത്തുന്നു. താൻ സമ്മതിച്ചാലും അപ്പൻ സമ്മതിക്കില്ലെന്ന് അലക്സ് പറയുമ്പോൾ റോസമ്മ പോത്തച്ചനുമായി സംസാരിക്കുന്നു. അപ്പോഴാണ്‌ പോത്തച്ചൻ പണ്ട്  ബോംബെയിൽ പത്തു കൊല്ലത്തല്ലോളം തന്നെ ഉപയോഗിക്കുകയും മറ്റുള്ളവർക്ക്  കാഴ്ച വയ്ക്കുകയും ചെയ്ത പഴയ പീറ്റർ ചട്ടമ്പി ആണെന്ന് റോസമ്മ തിരിച്ചറിയുന്നത്‌. പിന്നീട് റോസമ്മ അച്ഛനെയും മകനെയും ഒരു പോലെ ഭീഷണിപ്പെടുത്തുന്ന രംഗങ്ങൾ രസകരമാണ്. ഒടുവിൽ സത്യം തിരിച്ചറിഞ്ഞ ലില്ലി കുട്ടി തന്നെ ആ കല്യാണത്തിൽ നിന്നും ഒഴിയുന്നു.

മറ്റുള്ള സിനിമകളിൽ നിന്നും അടൂർ ഭാസി വ്യത്യസ്തമായി ഹാസ്യനടൻ  എന്ന രീതിയിൽ അല്ലാതെ സ്വഭാവ നടനും വില്ലനുമായ ചിത്രമാണിത്. അടൂർ  ഭാസിക്ക് പകരം ഹാസ്യം കൈകാര്യം ചെയ്തത് റോസമ്മയുടെ അപ്പന്റെ വേഷം ചെയ്ത എൻ .എൻ .പിള്ളയാണ്. കുതിരവട്ടം പപ്പു, ഫിലോമിന, ജോസ് പ്രകാശ് തുടങ്ങിയവർക്കും  പ്രധാനപ്പെട്ട വേഷമാണ്. ഒരു ഹിപ്പിയുടെ വേഷത്തിൽ വിജയരാഖവനും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഇന്നാണ് ഈ സിനിമ ഇറങ്ങിയിരുന്നത് എങ്കിൽ തീര്ച്ചയായും ഹിന്ദു സന്ഖടനകളോ ക്രിസ്ത്യൻ സന്ഖടനകളോ ഈ ചിത്രം നിരോധിക്കണം എന്ന് പ്രക്ഷോഭം നടത്തിയേനെ. കാരണം ഈ ചിത്രത്തിൽ പലയിടത്തും മതവും, മതത്തിന്റെ പേരിലുള്ള അനാചാരങ്ങളും പരിഹസിക്കപ്പെടുന്നുണ്ട്. ചിത്രത്തിന്റെ ടൈറ്റിൽ തെളിയുമ്പോൾ തന്നെ ബുദ്ധന്റെ പ്രതിമയോടോപ്പമുള്ള കാപാലികയുടെ  നൃത്തം ഇന്നത്തെ സഹിഷ്ണുത തീരെയില്ലാതത സംസ്കാര സമൂഹത്തിനു ദഹിക്കുകയില്ല. തീയേറ്റർ കത്തിക്കാൻ അത് തന്നെ മതിയാകും. 1973 ൽ സമൂഹം പകൽ  വെളിച്ചത്തിൽ സംസാരിക്കാനോ ചർച്ച  ചെയ്യാനോ വിമുഖത കാട്ടുന്ന ലൈംഗിക തൊഴിലാളിയുടെ ജീവിതത്തെ കുറിച്ചു ഒരു സിനിമ എടുത്ത എൻ .എൻ  പിള്ളയുടെയും നസീറിന്റെയും സത്യന്റെയും നായികയായി പരിശുദ്ധ നായികാ വേഷങ്ങൾ കെട്ടിയാടുന്ന സമയത്ത് തികച്ചും എതിർ  ദിശയിൽ  ഉള്ള സ്വാർത്ഥയും കുടില ബുദ്ധി ഉള്ളവളുമായ  വേശ്യയുടെ റോൾ ഏറ്റെടുക്കാൻ ധൈര്യം കാണിച്ച ഷീലയേയും  എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

ഈ ചിത്രം ഇനിയും കണ്ടിട്ടില്ലാത്തവർക്കായി യൂട്യൂബ് ലിങ്ക് ചുവടെ

https://www.youtube.com/watch?v=YCyk1m7pptQ

- ജി. ശരത് മേനോൻ 
****************************************************
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

1 comment:

  1. പണ്ടത്തെ ഞങ്ങളുടെയൊക്കെ സൂപ്പർ ഹീറൊകളൂടെ പടം

    ReplyDelete